Wednesday, December 30, 2009

ചോഴികള്‍

ഇന്നു വീണ്ടും ചോഴികളുടെ രാത്രി. ആതിരനിലാവിലൂടെ കൂവി വിളിച്ചു നീങ്ങിയ പഴയ ആ രാത്രി. എല്ലുകളിലൂടെ അരിച്ചു കയറുന്ന തണുപ്പു വകവെയ്ക്കാതെ പാടത്തു കൂടിയും ഇടവഴികളില്‍ കൂടിയും നടന്നു നീങ്ങിയ ആ രാത്രികള്‍ക്കെന്തു ഭംഗിയായിരുന്നു.






കഴിഞ്ഞ വര്‍ഷത്തെ ചോഴിയുടെ റിപ്പോര്‍ട്ട്

പ്രധാന വേഷം കെട്ടിയവര്‍

കാലന്‍(സ്ഥിരം) -- വേണുവേട്ടന്‍ (ചാര്‍ച്ചീട്ടില്‍ നിന്നു് എടുത്ത ഉലക്ക - 1)

ചിത്രഗുപ്തന്‍ -- ബാബു (കയ്യിലുള്ള ചിരട്ട മാനാടത്തു നിന്നും 1)

ചോഴി 1 -- വാതുക്കാട്ടിലെ ശങ്കരന്‍ അല്ല ശങ്കരനാരായണന്‍

ചോഴി 2- വാതുക്കാട്ടിലെ രാധ

ചോഴി 3 - ചാര്‍ച്ചീട്ടിലെ ഉണ്ണി( കണ്ടതും കേട്ടതുമൊന്നും വീട്ടില്‍ പറയില്ലെന്ന നിബന്ധനയില്‍ കൂടെ കൂട്ടിയതു്.)

ചെണ്ടക്കാരന്‍ അഥവാ ചോഴി 4- അപ്പുകുട്ടന്‍

പാന്റസും ഷര്‍ട്ടുമിട്ട, കുര്‍ബാനി എന്ന ഹിന്ദി പാട്ടു പാടി കളിയ്ക്കുന്ന മോഡേണ്‍ ചോഴി- വാര്യത്തെ ഉണ്ണി,

വിദേശിയായ ചോഴി - പെരുമ്പുണ്ണി

കുറത്തി - മണി

പഴം, കിട്ടുന്ന പൈസ എന്നിവയുടെ ചാര്‍ജ് -- ശശിയേട്ടന്‍

പെട്രോമാക്സ്, മേല്‍നോട്ടം -- പുതുക്കുടി

വാഴച്ചപ്പ്, കവുങ്ങിന്‍ പാള മുതലായവ സ്പോണ്‍സര്‍ ചെയ്തതു്- വേണുവേട്ടന്‍, ശങ്കരനാരായണന്‍.



കിട്ടിയ സാധനങ്ങളുടെ വിവരം

പൊറ്റെക്കാട്ടു നിന്നും കിട്ടിയതു്-- ഇളനീര്‍ 1, പഴം 2 ചീര്‍പ്പ്, 50 പൈസ

മനയ്ക്കല്‍ നിന്നു് -- ഇളനീര്‍ 2, ചെറിയ കുല പഴം-1

മൂര്‍ക്കത്തു നിന്നു് പഴം 1 ചീര്‍പ്പ്

പട്ടരുടെ മനയ്ക്കല്‍ നിന്നും കിട്ടിയതു്-- ഒന്നുമില്ല. കൂവി തൊണ്ട പൊട്ടിയതു് ബാക്കി

ആശാരിപ്പുരയ്ക്കല്‍ നിന്നു് ആകെ കിട്ടിയതു്- 1 രൂപ 25പ (അവിടെ വെച്ചാണു് ആശാരി കുഞ്ചി ചോഴിയെ നോക്കി ഇതെന്റെ ഉണ്ണിയല്ലേ എന്നു പറഞ്ഞതും, ഉണ്ണി ഓടി രക്ഷപ്പെട്ടതും!)

തിരുവാതിര

സുമംഗലികള്‍ ഉറക്കമൊഴിയ്ക്കുന്ന ധനുമാസത്തിലെ ആതിര രാത്രി. കൈകൊട്ടിക്കളിപ്പാട്ടിന്റേയും, നിറനിലാവിന്റേയും, ദശപുഷ്പങ്ങളുടേയും, തുടിച്ചുകുളിയുടേയും രാത്രി. ഞങ്ങള്‍ കുട്ടികള്ക്ക് ഈ രാത്രി ആഘോഷത്തിന്റെ രാത്രിയായിരുന്നു. ഉണങ്ങിയ വാഴയില ദേഹത്തു വെച്ചു കെട്ടി, മുഖത്തു് കവുങ്ങിന്പാാള കൊണ്ടുള്ള മുഖംമൂടി വെച്ച് ചെണ്ട കൊട്ടി ഗ്രാമത്തിലൂടെ അലഞ്ഞു തിരിയുന്ന രാത്രി. ഉറക്കമൊഴിയുന്ന സ്ത്രീകള്ക്ക് ഉറക്കം വരാതിരയ്ക്കാന്‍ കുട്ടികള്‍ അവതരിപ്പിയ്ക്കുന്ന കലാപരിപാടികളാണു് ഇവ. കാലന്‍, ചിത്രഗുപ്തന്‍, കുറത്തി, കൊറ്റി ഇവയൊക്കെയാണു് വേഷങ്ങള്‍. ചിത്രഗുപ്തന്‍ കൂട്ടത്തിലൊരാളെ ചൂണ്ടിക്കാട്ടി, മരിയ്ക്കാറായെന്ന മട്ടില്‍ കയ്യിലുള്ള ചിരട്ടയില്‍ കമ്പുകൊണ്ട് കണക്കെഴുതി കാലനോട് പറയുന്നു. കൂടെയുള്ള ചോഴികള്‍ അയാളെ ഉലയ്ക്കയില്‍ കെട്ടി ചുമന്നു കൊണ്ടു പോകുന്നു. മുണ്ടു കൊണ്ടു തല പ്രത്യേക രീതിയില്‍ മൂടി, വായില്‍ കടിച്ചു പിടിച്ച കോലു കൊണ്ട് വീട്ടുകാര്‍ തരുന്ന ഇളനീര്‍ കൊത്തിയെടുക്കുന്ന കൊറ്റികള്‍ പണ്ടുണ്ടായിരുന്നുവത്രെ. കുറത്തിയായി വേഷം കെട്ടി സ്ത്രീകളുടെ കൈ നോക്കി ഫലം പറഞ്ഞ് രസിപ്പിയ്ക്കുന്ന വേഷവും ഉണ്ടാവാറുണ്ട്. നല്ല കാലത്തു ഗുണം വരും, മരിയ്ക്കുന്നതു വരെ ജീവിയ്ക്കും എന്നൊക്കെയാണു് പറയുന്ന ഫലങ്ങള്‍. കളി കഴിഞ്ഞാല്‍ വീട്ടുകാര്‍ പഴവും, ഇളനീരും, പൈസയുമൊക്കെ സമ്മാനമായി തരും.

സുമോദിനും അമിതയ്ക്കും മംഗളാശംസകള്‍





രായിരനെല്ലൂര്‍ ടൈംസിന്റെ ആദ്യലക്കം പുറത്തിറങ്ങുതു് ഒരു മംഗളകാര്യം അറിയിച്ചു കൊണ്ടാവട്ടെ എന്നു കരുതി. സുമോദിന്റേയും അമിതയുടേയും വിവാഹം നടന്നു. കഴിഞ്ഞ നവംമ്പര്‍ മാസം 28, 29 തീയതികളില്‍ ബോംബെയില്‍ വെച്ചായിരുന്നു കല്യാണം. അതിനു ശേഷം അവരും ബന്ധുക്കളും, സുഹൃത്തുക്കളും കൂടി നടുവട്ടത്തു വന്നിരുന്നു. സുമോദും അമിതയും അമേരിയ്ക്കയില്‍ തിരിച്ചെത്തിയതിനു ശേഷം താഹിതിയിലേയ്ക്ക് പോയതായി അറിയിച്ചിരുന്നു. നവദമ്പതികള്‍ക്ക് എല്ലാ മംഗളാശംസകളും നേരുന്നു!